ഗബ്രിയേലിക്ക് ക്ലാസില്‍ ബൈബിള്‍ കൊണ്ടുവന്നതിനുള്ള വിലക്ക് പിന്‍വലിച്ചു

by admin

ഷിക്കാഗോ : രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനി ഗബ്രിയേലി ഇല്ലിനോയിലുള്ള സ്‌കൂളിലേക്ക് വരുമ്പോള്‍ ബാക്ക്പാക്കില്‍ ഒരു ബൈബിളും കരുതുക പതിവാണ് . പലപ്പോഴും ക്ലാസ്സില്‍ ഇരുന്ന് ബൈബിള്‍ തുറന്ന് വായിക്കുന്നത് അദ്ധ്യാപികക്ക് രസിച്ചില്ല . അദ്ധ്യാപിക കുട്ടിയെ ബൈബിള്‍ വായിക്കുന്നതില്‍ നിന്നും  വിലക്കി ,  മാതാപിതാക്കളെ വിളിച്ച് വരുത്തി ഇനി മുതല്‍ ക്ലാസ്സിലേക്ക് ബൈബിള്‍ കൊണ്ട് വരുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടു
അധ്യാപികയുടെയും സ്‌കൂള്‍ അധികൃതരുടേയും  ഉത്തരവ് ഇഷ്ടപ്പെടാതിരുന്ന മാതാപിതാക്കള്‍ അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലൊ ആന്‍ഡ് ജസ്റ്റിസിനെ സമീപിച്ചു. മകള്‍ ബൈബിള്‍ വായിക്കുവാന്‍ ഇഷ്ടപ്പെടുന്നുവെന്നും മറ്റു കുട്ടികള്‍ക്ക് പരാതി ഇല്ലെന്നും വ്യക്തമാക്കി. എ.സി.എല്‍.ജെ ഇടപ്പെട്ടതോടെ സ്‌കൂള്‍ അധികൃതര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. കുട്ടിക്ക് ബൈബിള്‍ കൊണ്ടുവരാമെന്നും എന്നാല്‍ അതു ക്ലാസില്‍ വായിക്കുവാന്‍ അനുവദിക്കുകയില്ലെന്നും, പുറത്തു വായിക്കുന്നതില്‍ തടസമില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഈ ഒത്തുതീര്‍പ്പിനും മാതാപിതാക്കളോ, സംഘടനയോ തയാറായില്ല. ഇത്തരം സംഭവങ്ങള്‍ ചൂണ്ടികാട്ടി വിശദമായ പരാതി സംഘടന വീണ്ടും സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി. സ്‌കൂളിന്റെ അച്ചടക്കമോ, മറ്റുള്ളവര്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതോ ആയ നടപടികള്‍ ഉണ്ടാകരുതെന്ന് മാത്രമാണ് നിയമം അനുശാസിക്കുന്നതെന്നും, ഗബ്രിയേലി അത് പാലിക്കുന്നുണ്ടെന്നും ഇവര്‍ ആവര്‍ത്തിച്ചു. ഇതോടെ സ്‌കൂള്‍  അധികൃതര്‍ കുട്ടിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്ന മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതായി അറിയിച്ചു . ഇത് റിലീജിയസ് ലിബര്‍ട്ടിയുടെ മറ്റൊരു വിജയമാണെന്ന് എ.സി.എല്‍.ജെ യും മാതാപിതാക്കളും പറയുന്നു.
                                                     റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page