അലബാമ പോലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം : പി പി ചെറിയാന്‍

by admin

Picture

മാഡിസണ്‍ : അമേരിക്കയില്‍ എത്തി 11-ാം ദിവസം മകന്റെ വീട്ടില്‍ നിന്നു പുറത്തേക്കു നടക്കാന്‍ ഇറങ്ങിയതിനു പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നു ക്രൂര മര്‍ദനത്തിനിരയാകേണ്ടി വന്ന  സുരേഷ് ഭായ് പട്ടേലിന് 1.75 മില്യണ്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സിറ്റി അധികൃതരുമായി ധാരണയായി.

Picture2
2015 ഫെബ്രുവരി 6നായിരുന്നു സംഭവം. മകനു ജനിച്ച കുട്ടിയെ നോക്കാന്‍ ഇന്ത്യയില്‍ നിന്നും എത്തിയതായിരുന്നു സുരേഷ് ഭായ്. ഇംഗ്ലീഷ് ഭാഷ അറിയാതിരുന്ന സുരേഷ് ഭായിയെ രണ്ടു പോലീസുകാര്‍ സമീപിച്ച് എന്തിനാണു പുറത്തിറങ്ങിയതെന്ന് അന്വേഷിച്ചു. പട്ടേല്‍ ഇംഗ്ലീഷ് അറിയില്ല എന്ന് ആംഗ്യം കാണിക്കുകയും  മകന്റെ വീടു തൊട്ടടുത്താണെന്നു ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടര്‍ന്ന് കൈ പാന്റിന്റെ പോക്കറ്റിലിട്ടുവെന്നാണ് പോലീസ് പറയുന്നത്. ഉടനെ പട്ടേലിനെ പിന്നില്‍ നിന്നും പിടികൂടി നിലത്തടിക്കുകയായിരുന്നു
വീഴ്ചയില്‍ നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ പട്ടേലിനു ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാതിരുന്നതിനാല്‍ ധാരാളം പണം ചികിത്സയ്ക്കുവേണ്ടി ചിലവഴിക്കേണ്ടി വന്നുവെന്ന് മകന്‍ ചിരാഗ് പട്ടേല്‍ പറഞ്ഞു. തന്റെ അച്ഛന് ഇനി ഒരിക്കലും പരസഹായം കൂടാതെ നടക്കാന്‍ കഴിയുകയില്ലെന്നും മകന്‍ ചൂണ്ടിക്കാട്ടി മാഡിസന്‍ സിറ്റിക്കും, രണ്ടു പൊലീസ് ഓഫിസര്‍മാര്‍ക്കും എതിരെ 2015 ഫെബ്രുവരി 15 ന് സ്വകാര്യ അന്യായം ഫയല്‍ ചെയ്തു.
Picture3

മേയില്‍   യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടിലേക്ക് കേസ്സ് റഫര്‍ ചെയ്തു. 139 പൗണ്ടു തൂക്കവും 57 വയസും  ഉണ്ടായിരുന്ന പട്ടേലിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ഇദ്ദേഹം സമൂഹത്തിന് ഒരു ഭീഷണിയുമല്ലായിരുന്നു എന്നു മനസ്സിലാക്കാന്‍ പോലും പൊലിസിനു കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണു സിറ്റി അറ്റോര്‍ണിയുമായി  ധാരണക്ക് തയാറായത്. ഈ സംഭവത്തില്‍ ഇന്ത്യന്‍ വംശജര്‍ പ്രത്യേകിച്ച് ലോകമെങ്ങുമുള്ള പട്ടേല്‍ സമൂഹം ശക്തമായി പ്രതിഷേധിച്ചിരുന്നു.

റിപ്പോർട്ട് : Freelance Reporter,Dallas – പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page